Tuesday, June 27, 2006

കഥാപാത്രം നമ്പര്‍ ടു: അമ്മായി അനന്തന്‍!


“ഒളവിലത്തിന്റെ ഇരുള്‍ മൂടിയ ഇടവഴികളിലെവിടെയൊ നിന്നും ഒരു കച്ചറച്ചെക്കന്‍ നീട്ടിവിളിച്ചു. “അമ്മായീഈഈ“. ശബ്ദം കേട്ട ഭാഗത്തേക്കു തല തിരിച്ചു അമ്മായി അനന്തന്‍ അലറി. “നായിന്റെ മോന്റെ മോന്റെ മോനെ.... നിന്റെ ഏതു കാരണോറെയാടാ ഞാന്‍ കെട്ടിയെ....”
ഇതു ടി കഥാപാത്രത്തെ കഥാനായകനാക്കി ഞാന്‍ എഴുതാന്‍ ബാക്കി വെച്ച നോവലിന്റെ ആദ്യ ഖണ്ഡിക. വായില്‍ എപ്പോഴും തുമ്മാന്‍ (വെറ്റില മുറുക്കു) ആയിരിക്കും. അതില്ലാത്ത നേരങ്ങളില്‍ പച്ചത്തെറിയോ പരദൂഷണമോ കൊണ്ടു അഡ്ജസ്റ്റു ചെയ്യും. പച്ചത്തെറിയെന്നു പറഞ്ഞാല്‍ കേട്ടാല്‍ ചെവി കഴുകേണ്ടുന്ന സൈസു സാധനം. അങ്ങേര്‍ക്കൊരു കൂട്ടുകാരനുണ്ടു. കിട്ടന്‍. രണ്ടും കൂടി കണ്ടംകൊത്തുംബോള്‍ അടുത്തു നില്‍ക്കാന്‍ നല്ല രസമാണു. സ്ത്രീപുരുഷ ശരീരങ്ങളിലെ രഹസ്യഭാഗങ്ങളുടെ പര്യായ പദങ്ങള്‍ കൊണ്ട് ഒരു മണിപ്രവാളം തന്നെയാവും അവിടെ അപ്പോള്‍. ഉപമയും അലങ്കാരങ്ങളും വ്യങ്ങ്യാര്‍ഥങ്ങളും കൊണ്ട് ഒരു തെറിസദ്യ. അനന്തന്‍ പണി ചെയ്യുന്ന കണ്ടം “അഡല്‍‘സ് ഓണ്‍ലി”യായി പ്രഖ്യാപിച്ചാണു ബെല്ലുപ്പാപ്പ ഞങ്ങള്‍ക്കീ സദ്യ നിഷേധിച്ചിരുന്നതു.
ഒളവിലത്തെത്തുന്ന ആര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാം. കയ്യില്ലാത്ത മെറൂണ്‍, വയലറ്റ്, പച്ച, നീല എന്നീ കളറുകലിലുള്ള ബനിയനും, മുട്ടിനു അല്പം താഴെ മാത്രം ഇറക്കമുള്ള തോര്‍ത്തു മുണ്ടും ഭൂപടങ്ങളുടെ അടയാളമുള്ള കഷണ്ടിത്തലയും ആയാല്‍ അനന്തനായി. ഫോട്ടോയില്‍ കാണുന്ന വെള്ള മുണ്ടും സ്ലാക്ക് ഷര്‍ട്ടും ബസില്‍ കയറുംബോളും കല്യാണങ്ങളില്‍ പങ്കെടുക്കുമ്പോളും മാത്രം ധരിക്കുന്നതാണു.
മസില്‍ബലവും പൌരുഷത്തിന്റെ ശരീരരൂപവുമുള്ള ആജാനബാഹുവായ ഇങ്ങേരെ എന്താണു എല്ലാരും അമ്മായി എന്നു വിളിക്കുന്നതെന്നു ഞാനും ചിന്തിച്ചിട്ടുണ്ട്. ഒരു കാരണം സംസാരരീതിയാവണം. പെണ്ണൂങ്ങളെപ്പോലെ കുശുംബും കുന്നായ്മകളും പ്രചരിപ്പിക്കുന്നതിലാണു കക്ഷിക്കു താല്പര്യം. അനന്തന്‍ ഒളവിലത്തിന്റെ സ്വന്തം വിവരവിനിമയോപാധിയാ‍ണു. അതിനുപയോഗിക്കുന്ന സമയം ടിയാന്റെ സൈഡു ബിസിനസ്സായ കറവയുടെ ഇടയിലാണ്. പാല് ‍കറക്കുമ്പോള്‍ കൂട്ടിരിക്കുന്ന ‘ഉമ്മറ്റ്യാറി’ ല്‍ (അനന്തന്റെ ഭാഷയില്‍ മാപ്പിളസ്ത്രീ) നിന്നും പാലിനൊപ്പം ആ വീട്ടിലെ സകല രഹസ്യങ്ങളും ആള്‍ ചുരത്തിയെടുക്കും. മറ്റുള്ള വീടുകളില്‍ നിന്നും കിട്ടിയതു നല്ല പാല്‍പ്പത പോലെ നുരപ്പിച്ചു അവിടെ വിതരണം ചെയ്യുകയും ചെയ്യും. അനന്തന്റെ ‘സ്റ്റോറി ടെല്ലിങ്’ കേള്‍ക്കാന്‍ നല്ല രസമാ‍ണ്. മിമിക്രിയും, നാടകവും, ശരീര ഭാഷയും കൂടിക്കലര്‍ത്തി അനന്തന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക കലയാണത്. മേമ്പൊടിക്കു വെണ്ടുവോളം മസാലയുമുണ്ടാവും.
എന്തു തന്നെ പറഞ്ഞാ‍ലും ഒളവിലത്തെ പെണ്ണുങ്ങക്കൊക്കെ അനന്തനെ ഇഷ്റ്റമാണ്... അങ്ങേരുടെ ഭാര്യക്കൊഴിച്ച്... സഖാവു അച്ചുമാമയെപ്പോലെ അറിയപ്പെടുന്ന ഒരു വികസന വിരോധിയാണദ്ദേഹം. മകന്‍ ഇലക്ട്ട്രീഷ്യനായപ്പോള്‍ സ്വന്തം വീടു ഇലക്ട്ട്രിഫൈ ചെയ്യാന്‍ ശ്രമിച്ചതിനു ഒരാഴ്ച വീട്ടിക്കേറ്റാത്ത മഹാനാണദ്ദേഹം.
സങ്ങതി ഇതൊക്കെയാണെങ്കിലും ഒളവിലത്തിനു അനന്തനെ വേണം. വറ്റാത്ത ഗ്രാമീണതയുടെ ജീവിക്കുന്ന പ്രതീകമാണയാള്‍. അനന്തന്‍ ഒളവിലത്തിന്റെ ഓരൊ പ്രഭാതങ്ങള്‍ക്കുമായി കരുതിവെക്കുന്ന കഥകളില്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉള്‍ത്തുടിപ്പുമുണ്ട്. ഒരു ചരിത്ര പുസ്തകത്തിലെന്ന പോലെ......

Saturday, June 24, 2006

ആബിദിന്റെ ചില കവര്‍ ഡിസൈനുകള്‍



ഈ കവറില്‍ ആബിദിന്റെ കാല്‍ തന്നെയാണു. അവനവന് ആഹാരം കണ്ടെത്താനുള്ള വഴികള്‍....

http://www.weblokam.com/culture/nirakutte/0603/26/1060326011_1.htm

ആബിദിനെ പച്ചയ്ക്കു ബിംബമാക്കുന്നതെങ്ങിനെയെന്നു കാ‍ണാന്‍ മുകളിലത്തെ ലിങ്ക് തുറക്കുക.

കഥാപാത്രം നംബര്‍ വണ്‍: ബന്‍ഡല്‍ ആബിദ്



“നല്ല മഴ. കറണ്ടു പോയി. ജനലുകള്‍ വലിച്ചടച്ചു തുറക്കുന്നു കാറ്റ്. മുട്ടവിളക്കിലൊഴിക്കാന്‍ എണ്ണയില്ലാത്തതിനു ബെല്ലുപ്പയെ പ്രാകുന്ന ഉമ്മാമ. അടുപ്പില്‍ നിന്നും ഒണക്കീന്റെ മണം. ജനലിലൂടെ നോക്കിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന, എന്റെ എടുക്കാന്‍ മറന്നു പോയ കുറെ ഓര്‍മകള്‍....”

ഇതു ഇന്നലെ പഹയന്‍ എനിക്കയച്ച സ്.മ്.സിലെ വാചകങ്ങള്‍. ലേശം വട്ടുണ്ടു. പിന്നെ അത്യാവശ്യം വരയും. എനിക്കറിയാവുന്ന ആബിദ് പ്രീ-ഡിഗ്രീ വരെ സാമാന്യം നല്ലൊരു പൊട്ടനായിരുന്നു. ഒരു വെളിപാടു പോലെയാണു അവന്‍ വര തുടങ്ങിയതു. സങ്ങതി സീരിയസ് ആയപ്പോള്‍ എല്ലാരും കൂടി അവനെ മദ്രാസ് ആര്‍ട്ട് സ്കൂളില്‍ ആക്കി. അവിടുന്നാണവന്‍ കൂടുതല്‍ വഷളായതു. എല്ലാ വട്ടന്മാരെയും പോലെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെയൊക്കെ പ്രതികരിക്കാന്‍ തുടങ്ങി. കൂടുതല്‍ സാമൂഹ്യബോധം മൂത്തപ്പോള്‍ വീട്ടുകാരവനെ മനോരമയില്‍ ചേര്‍ത്തു. മനോരമയിലെ ഒരു വര്‍ഷം കൊണ്ടു അവന്‍ ഭേദപ്പെട്ട ഒരു ബൂര്‍ഷ്വാസിയായിക്കൊണ്ടിരിക്കുകയായിരുന്നു. മനോരമയുടെ ഇന്നത്തെ കോലം മാറ്റത്തില്‍ കക്ഷി നല്ലൊരു പങ്കും വഹിച്ചിട്ടുണ്ടു. മനോരമയ്ക്കായി ഒരുപാടു നല്ല ചിത്രങ്ങളും ‘ശ്രീ’ പതിപ്പിന്റെ കവര്‍ ചിത്രങ്ങളും ചെയ്തിട്ടുണ്ടു. എന്തായാലും മനോരമയ്ക്കു അവനെ കൂടുതല്‍ സഹിക്കെണ്ടി വന്നില്ല. ഇപ്പൊ കക്ഷി തിര്വോന്തരത്തു ഒരു സത്രം നടത്തുന്നു. കൂടെ ഒരു മീഡിയാ കംബനിയില്‍ ക്രിയേറ്റീവ് ഡയരക്റ്റര്‍, ഡിസീ, പച്ചക്കുതിര, കറന്റ് ബൂക്ക്സ്, എന്നിവയ്ക്കു വേണ്ടി കവര്‍ ഡിസൈന്‍, സിനിമാ കാണല്‍, പ്രേമം (കക്ഷിക്കു വേണ്ടി വീട്ടുകാര്‍ സ്പ്പോണ്‍സര്‍ ചെയ്തത്), ഈയുള്ളവന്റെ ബെസ്റ്റ് ഫ്രെന്റ്, എന്നീ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചു വരുന്നു.

Wednesday, June 21, 2006

എന്റെ ഒളവിലത്തെക്കുറിച്ചു.....


ഇതു എനിക്കു നാടിനെക്കാളുപരി ഒരു പാ‍ട് സ്വപ്നങ്ങളുടെ അത്താണിയാണു. ആത്മാവിലേക്കു കുളിര്‍ക്കാറ്റു വീശുന്ന ഒരനുഭൂതിയാണു. ഓര്‍മകളിലെ ഒളവിലത്തിനു എന്നും പുലരിയുടെ നിറവും ശബ്ദവുമുണ്ടു. മയ്യഴിപ്പുഴയിലെ അസംഖ്യം മത്സ്യങ്ങള്‍ ഉതിര്‍ത്തിടുന്ന ചുടുനിശ്വാസങ്ങളുടെ ചൂടുണ്ടതിനു. വയലേലകള്‍ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റിനു മയ്യഴിയുടെ മട്ത്തു പിടിപ്പിക്കുന്ന മദ്യഗന്‍ധമുണ്ടതിനു. എന്റെ ഒരോ പ്രഭാതങ്ങളും മിഴിതുറക്കുന്നതു എന്റെ ഒളവിലത്തിന്റെ ഭൂവിടങ്ങളിലെക്കാണു. പ്രവാസത്തിന്റെ മരവിപ്പുകള്‍ക്കിടയിലും ജീവിതത്തിന്റെ പുല്‍ത്തുരുന്‍പ് നീട്ടുന്നതു ഓര്‍മകളുടെ ഒളവിലവസന്തങ്ങളാണു.
ഏതൊരു നാടിനെയും പോലെ ഒളവിലത്തിനും അതിന്റെതായ കുറെ കഥാപാത്രങ്ങളുണ്ടു. ചിപ്പി നാണു, അമ്മായി അനന്തന്‍, ബുദ്ദ് മറീത്ത, ഹലൊസുഗമ, എട്ടുനാണു, വത്സല, ചട്ടേന്‍ ബാലക്രിഷ്ണന്‍, സൂചിമുക്കി, കോയിക്കദീശു, അങ്ങിനെ ഒരു പാടു പേര്‍. കാലത്തിനു മായ്ക്കാനാവാത്ത ചരിത്രമുദ്രകള്‍ ഒളവിലത്തിനു സമ്മാനിച്ചവരാണവര്‍. അവര്‍ ദേശത്തിനു നല്‍കിയ ചരിത്ര സംഭാവനകളെക്കുറിച്ചു ഞാന്‍ പിന്നീടു എഴുതാം.
ദെ, നിങ്ങളെ ഓരോരുത്തരെയും ഞാ‍ന്‍ എന്റെ സ്വപ്നഗ്രാമത്തിലേക്കു ക്ഷണിച്ചിരിക്കുന്നു. മാഹിപ്പാലം ഇറങ്ങീ ആരോടു ചോദിച്ചാലും പറഞ്ഞു തരും. വരൂ... മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ഒരു യാത്രയാ‍വാം.